പുനലൂർ :കഞ്ചാവ് വലിക്കുന്നത് ചോദ്യംചെയ്ത സഹോദരന്മാരെ അഞ്ചംഗ സംഘം ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു പരിക്കേൽപിച്ചു. പിറവന്തൂർ കാട്ടായിക്കോണത്ത് ആണ് സംഭവം. തച്ചക്കുളം സജി ഭവനിൽ സജി (46), സഹോദരൻ അമ്പിളി (44) എന്നിവർക്കാണ് സാമൂഹിക വിരുദ്ധന്മാരുടെ മർദ്ദനമേറ്റത്. ചീവോട് കണ്ണൻ ഭവനിൽ സഹോദരന്മാരായ ജിഷ്ണു (22), വിഷ്ണു (22), കണ്ണൻ (20) ചീവോട് ഉദയ വിലാസത്തിൽ ജയൻ (40), ചീവോട് സുരേന്ദ്ര വിലാസത്തിൽ സുധീഷ് (38) എന്നിവരെയാണ് സഹോദരന്മാരെ ആക്രമിച്ചതിന് പുനലൂർ പോലീസ് പിടികൂടിയത്
. പ്രതികൾ പ്രദേശത്ത് കൂടിച്ചേർന്ന് കഞ്ചാവ് വലിക്കുന്നത് പതിവായിരുന്നു. ഇത് സജിയും അമ്പിളിയും ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണം. സഹോദരന്മാർ ജോലികഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് വരുന്ന വഴി രാത്രി 8 മണിയോടെ ഓട്ടോറിക്ഷയിലെത്തിയ അഞ്ചംഗ സംഘം മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു.
ഇരുവരെയും ചുറ്റികകൊണ്ട് തലയ്ക്ക് അടിക്കുകയും കമ്പിവടി കൊണ്ട് മർദ്ദിക്കുകയും ചെയ്ത അഞ്ചംഗ സംഘം സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഓട്ടോറിക്ഷയിൽ രക്ഷപ്പെട്ടു. പരിക്കേറ്റ സഹോദരന്മാരെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഈ സമയം മറ്റൊരു കേസിൻറെ ആവശ്യത്തിനായി താലൂക്ക് ആശുപത്രിയിൽ എത്തിയ സിവിൽ പോലീസ് ഓഫീസർ അജീഷ് ഇത് ശ്രദ്ധിക്കുകയും വിവരം ഉടൻ തന്നെ എസ് ഐ യെ അറിയിക്കുകയും ചെയ്തു. ഉടൻ നടപടി ആരംഭിച്ച പോലീസ് രാത്രി തന്നെ ആശുപത്രിയിലെത്തി മർദ്ദനമേറ്റവരുടെ മൊഴിയെടുത്ത് കേസ് രജിസ്റ്റർ ചെയ്തു. എസ് ഐ ശരലാലിൻറെ നേതൃത്വത്തിൽ കൺട്രോൾറൂം വാഹനത്തിൻറെ സഹായത്തോടെ രാത്രി തന്നെ പ്രതികൾക്കായി തെരച്ചിൽ ആരംഭിച്ച പോലീസ് വെളുപ്പിന് രണ്ട് മണിയോടെ മൂന്ന് പ്രതികളെ പുനലൂരിൽ നിന്നും പിടികൂടി.
ഇൻസ്പെക്ടർ ബിനു വർഗീസിൻറെ നിർദ്ദേശാനുസരണം മറ്റു പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയ പോലീസ് രാവിലെ 11 മണിയോടെ ഇരുവരെയും പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പുനലൂർ എസ് ഐ ശരലാലിൻറെ നേതൃത്വത്തിൽ എ എസ് ഐ പ്രകാശ്, ഗ്രേഡ് എസ് ഐ സുരേഷ്, എസ് ഐ ഷിബു, രാജശേഖരൻ, സിവിൽ പോലീസ് ഓഫീസർമാരായ അജീഷ്, രജിത്ത് ലാൽ, സുനി, ഗോപൻ, ഷിജു എന്നിവർ അടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികൾക്ക് കഞ്ചാവ് ലഭിക്കുന്ന വഴി അന്വേഷിക്കുമെന്നും ഇവർക്ക് മറ്റ് കേസുകൾ ഉണ്ടോ എന്ന് പരിശോധിക്കുമെന്നും എസ് ഐ പറഞ്ഞു.