“അങ്ങയുടെ ചെവികല്ല് അടർത്തിയെടുത്ത് തിരുമുൽകാഴ്ച്ച സമർപ്പിക്കുവാൻ പാവം ജനങ്ങൾക്ക് കഴിഞ്ഞില്ല;യഥാർത്ഥത്തിൽ അങ് ഒരു സർവ മത ആരാധനമൂർത്തിയായിരിക്കുന്നു “
തിരിച്ചറിഞ്ഞില്ല നാം ആ മാഹാനുഭാവനെ…. മാപ്പ്
എന്നതലക്കെട്ടോടെ എറണാകുളം ഗവ ലോ കോളേജ് യൂണിയൻ മുൻ ജെനറൽ സെക്രട്ടറി യും ,പ്രമുഖ വ്യാപാരിയുമായ ജോജോ കെ എബ്രഹാം മോൺസൻ മാവുങ്കലിനെ തേച്ചൊട്ടിക്കുന്ന കുറിപ്പാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത് ,കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെയാണ് .
കേരളമാകെ അത്യന്താധുനീകത വാരി പുണർന്നു കോൾമയിർ കൊള്ളുവാൻ വെമ്പൽ കൊണ്ടു നിൽക്കുമ്പോൾ ഒരു ജനതയെ ഒന്നാകെ ഒറ്റ രാത്രികൊണ്ട് ജീവിക്കുന്ന പുരാവസ്തുക്കൾ ആക്കി പെട്ടിയിൽ ആക്കിയ മോൺസാ ഇതൊരു ഒന്നൊന്നര ചെയ്ത്തായിപ്പോയി.
ജോജോ കെ എബ്രഹാം
ഞങ്ങളൊക്കെ അങ്ങ് പാലായിലെ തിരുമേനിയുടെ പ്രസംഗത്തിലെ അക്ഷരങ്ങളുടെ ഘടന, ‘കറുപ്പ്’ (മയക്കു മരുന്ന് ) കഴിച്ച് മയങ്ങിയവരുടെയും മയങ്ങാത്തവരുടെയും മതം തിരിച്ചുള്ള കണക്ക്, സർവമത സമ്മേളനത്തിൽ പങ്കെടുത്തവരുടെ വലുപ്പം, എണ്ണം…ഇങ്ങനെയുള്ള തികച്ചും വ്യർത്ഥമായ ലൗകീക കാര്യങ്ങളിൽ അരയും തലയും മുറുക്കി വ്യാപൃതരായിരുന്നപ്പോൾ, അങ്ങ്, ഉന്നതമായ ആധ്യാത്മീകതയിൽ ആകൃഷ്ടനായി, ദൂരെ കൈലാസത്തിലും ദ്വാരകയിലും എന്തിന് ഏഴാം കടലും കടന്ന് അറേബ്യയിലെ മരുഭൂമിയിലും ഗോഗുൽത്താമലയിലും ഒക്കെ സർവ്വ മതങ്ങളുടെയും ആത്‍മീകതയുടെ തിരുശേഷിപ്പുകൾ തേടി അലഞ്ഞു നടക്കുകയായിരുന്നു എന്നോർക്കുമ്പോൾ ഞാനുൾപ്പെടെയുള്ള ആകെമൊത്തം മലയാളികളുടെ ആത്‍മീകതയുടെ പൊള്ളത്തരം ഓർത്ത് ലജ്ജ തോന്നുന്നു.
ഇന്നുവരെ ഒരു മത പുരോഹിതൻ പോയിട്ട് ഒരു സാദാവിശ്വാസി പോലും അവന്റെ വിദൂര സ്വപ്നത്തിൽ എങ്കിലും കണ്ടിട്ടില്ലാത്ത വിശ്വാസത്തിന്റെ എന്തെല്ലാം അമൂല്യ കണ്ണികൾ ആണ് അങ്ങ് വിളക്കി ചേർത്തത്. വിപ്ലവകരമായ എത്രയോ കണ്ടെത്തലുകൾ….ഭൂഗർഭത്തിലേക്കു കിലോ മീറ്ററുകൾ കുഴിച്ചിറങ്ങി മണ്ണും പൊടിയും തട്ടിയെടുത്തു കൊണ്ടു വന്ന അമൂല്യ പുരാവസ്തു ശേഖരങ്ങൾ….. സ്വർഗ്ഗത്തിൽ മാത്രം കാണുവാൻ കഴിയുന്ന അമൂല്യ വൈരം, ഗോമേതകം, പവിഴം തുടങ്ങിയ കല്ലുകൾ ….UNESCO യുടെ ലോക പൈതൃക പട്ടികയിൽ നിന്നും എന്നോ തെന്നി വീണ് മണ്ണിനടിയിൽ പെട്ടിരിക്കാം എന്ന് ഞങ്ങൾ കരുതിയ എത്രയോ തിരുവെഴുത്തുകൾ….മണ്ണോടു മണ്ണ് ചേർന്നിരിക്കാം എന്ന് കരുതിയ താളിയോല ഗ്രന്ഥങ്ങൾ….. കല്ലേപിളർന്നിരുന്ന കല്പനകൾ ഉൾപ്പെട്ട വിളംബര ചെപ്പേടുകൾ….ഉടഞ്ഞു പോയി എന്ന് കരുതിയ ഉരലും, കലവും, ഉറിയും, വിളക്കും…. സീനായ് മലയിൽ എവിടെയോ വച്ച് പാമ്പ് ആയി രൂപാന്തരം പ്രാപിച്ച് ഇഴഞ്ഞു പോയിരിക്കാം എന്ന് ഞങ്ങൾ കരുതിയിരുന്ന മോശയുടെ വടിയും അതിന്റെ അംശവും…..
മോൺസൺ മാവുങ്കൽ
അങ്ങിനെ എല്ലാ മതങ്ങളും വിശ്വാസത്തിന്റെ കണ്ണിലൂടെ മാത്രം നോക്കിക്കാണുവാൻ വിശ്വാസികളെ ഉത്ബോധിപ്പിച്ചിരുന്ന ഇത്തരം അവശേഷിപ്പുകൾ, ഇന്നും സത്യമായും ഭൂമിയിൽ തിരു ശേഷിപ്പുകളായി അവശേഷിക്കുന്നു എന്ന ഉത്തമ ബോധ്യത്തിൽ, ഒരു പാസ്സ്പോർട്ട് പോലും ഇല്ലാതെ, നമ്മുടെ സ്വന്തം മഹാത്മജിയെ പോലെ ഒരു വിശ്വപൗരനായി, ഇരുന്നൂറോളം രാജ്യങ്ങളിൽ വടിയും കുത്തി അലഞ്ഞു തിരിഞ്ഞ്, അവിടെ നിന്നും അവ ശേഖരിച്ച് നമ്മുടെ സ്വന്തം കൊച്ചിയിൽ കൊണ്ടുവന്ന്, ജനപ്രതിനിധികൾ, സമാധാനപാലകർ, ദൃശ്യ-ശ്രാവ്യ-മാധ്യമമേഖലയിലെ വിശാരദർ തുടങ്ങിയവർക്ക് ആചാര മര്യാദസംഹിതാ (protocol ) ക്രമത്തിൽ വണക്കത്തിനായി പ്രതിഷ്ഠിച്ച അങ്ങ്…
യഥാർത്ഥത്തിൽ ഒരു സർവമത ആരാധനാ മൂർത്തി ആയിരിക്കുന്നു.
കാരണം രണ്ട് ആഴ്ച്ചക്ക് മുൻപ് ഈ മലയാള രാജ്യം ഒന്നാകെ കടലിനടിയിലേക്ക് വീണ്ടും താണുപോകുമോ എന്ന് തോന്നും വിധം ഞങ്ങൾ പരസ്പരം പോരടിച്ചുനിന്നപ്പോൾ, അശരണരായ ഞങ്ങളെ അനുഗ്രഹാശ്ശിസുകൾ വഴിയായി, പരശു രാമ മഹർഷിയെപ്പോലെ, വിദ്വേഷ കടലിൽ നിന്നും കരകയറ്റിയ അങ്ങയുടെ ‘മോൻ മകൻ’ എന്ന നാമം എല്ലാ മതഗ്രന്ഥങ്ങളിലും തങ്ക ലിപികളിൽ എഴുതി ചേർക്കപ്പെടേണ്ടതുതന്നെ.
അതിനായി പുതിയ ഒരു തങ്ക ഏടുകൂടി അവയിൽ തുന്നിയോ വിളക്കിയോ ചേർത്താലും അധികം ആകില്ല.
സത്യത്തിൽ, അങ്ങയെ പോലെ ഒരു മഹാനുഭാവന്റെ ജന്മം കൊണ്ട് അനുഗ്രഹീതമായ ഈ നാട്ടിൽ ആണല്ലോ ഞങ്ങൾ പരസ്പരം വാളോങ്ങി തൊണ്ട പൊട്ടുമാറ് ഉച്ചത്തിൽ വെല്ലുവിളിച്ചതും സാമൂഹ മാധ്യമങ്ങളിലൂടെ സാങ്കൽപ്പീകമായി (virtual) പരസ്പരം ചെളിവാരിയെറിഞ്ഞതും, ഞങ്ങളുടെ മതങ്ങളിലേക്ക് വന്നവരുടെയും പോയവരുടെയും തലയെണ്ണിയതും, എന്നോർക്കുമ്പോൾ ഞങ്ങളുടെ അല്പത്തം ഓർത്ത് ഞങ്ങൾ, എല്ലാ മതത്തിലും പെട്ട സാദാ വിശ്വാസികൾ, സ്വയം എത്രയോ മടങ്ങ് ചെറുതാവുന്നു.
യഥാർദ്ധത്തിൽ അങ്ങ് ഒരു ജീനിയസ് ആണ്. അങ്ങ് കൈവയ്ക്കാത്ത മേഖലകൾ ഇല്ല….. ബൈബിൾ, ഖുർആൻ, ഗീത തുടങ്ങിയവയിൽ മത ബോധനം നൽകുന്നവരെക്കാളും ആഴത്തിലുള്ള ബോധം….ചരിത്രം, സാമൂഹ്യ പാഠം, സാമ്പത്തീക ശാസ്ത്രം, വ്യാപാരം, നിയമം, രാഷ്ട്രമീമാംസ തുടങ്ങിയവയിൽ അസാമാന്യ പ്രാവീണ്യം…..എല്ലാ മതങ്ങളെയും ബഹുമാനിക്കുക, വണങ്ങുക…. എല്ലാറ്റിലും സത്യവും നന്മയും ഉണ്ടെന്ന തിരിച്ചറിവിൽ വ്യാപരിക്കുക…..
പാവം ജനം…..നമ്മുടെ സംസ്ഥാനത്തെ അംഗീകൃത മര്യാദസംഹിതാക്രമത്തിൽ (protocol ) നിയമ നിർമാതാക്കൾക്കും നിയമപാലകർക്കും സമാധാന പാലകർക്കും കീഴിൽ ഏറെ താഴെ ആയതിനാലും, വിധവയുടെ ചില്ലിക്കാശു പോലെ, ഞങ്ങളുടെ തുച്ഛമായ നികുതി പണം കൊണ്ട് സമാധാന പാലകർ അങ്ങേയ്ക്ക് ചുറ്റും തീർത്ത ശക്തമായ നിരീക്ഷണ വലയം ഭേദിച്ച് അങ്ങയുടെ അരികിലേക്ക് എത്തി വണങ്ങുവാൻ കഴിയാതെ പോയതിലും ഞങ്ങൾ ഇന്ന് ദുഃഖിക്കുന്നു…..ഞങ്ങളുടെ മുൻ ജന്മ കർമഫലത്തെ സ്വയം പഴിക്കുകയാണിപ്പോൾ …..
അല്ലാതെന്തു ചെയ്യാം.
ഒരു പക്ഷേ പാവം ജനം മുൻപിനാലെ അങ്ങയെ കണ്ടിരുന്നുവെങ്കിൽ…..തിരിച്ചറിഞ്ഞിരുന്നുവെങ്കിൽ….
സാക്ഷാൽ അങ്ങയുടെ തന്നെ കർണ്ണപുടത്തിൽ ഉള്ളടക്കം ചെയ്ത അമൂല്യ കല്ല് (നാട്ടു ഭാഷയിൽ – ചെവിക്കല്ല്) അടർത്തിയെടുത്തു, അങ്ങേയ്ക്ക് തന്നെ തിരുമുൽ കാഴ്ചയായി അവർ എന്നേ സമർപ്പിച്ചേനെ…..
അതിനുള്ള ഭാഗ്യം കർമദോഷികളായ പാവം ജനത്തിനില്ലാതെ പോയി. മുൻപിനാലെ അങ്ങയെ തിരിച്ചറിയാനുള്ള ഭാഗ്യം, വിവിധ ശ്രേണികളിൽ പെട്ട ഞങ്ങളുടെ സമാധാന പാലകർക്ക് ലഭിച്ചതുപോലെ, സാധാരണക്കാരനായ മലയാളിക്കില്ലാതെ പോയി.
നമ്മൾ മലയാളികളുടെ സുകൃത ക്ഷയം…
അല്ലാതെന്തു പറയാൻ?
അല്ലെങ്കിലും ഒരു മഹാനുഭാവനും സ്വന്തം നാട്ടിൽ വിലമതിക്കപ്പെടുന്നില്ല എന്നതാണല്ലോ ചരിത്ര സത്യം.