റിപ്പോർട്ട് വി വി ഉല്ലാസ്‌രാജ്
ഗുരുവായൂർ :ഇന്ത്യയിലെ പ്രമുഖ ആരാധനാലയമായ ഗുരുവായൂർ ക്ഷേത്രത്തിൽ ഗുരുവായൂരപ്പന് പ്രമുഖ പ്രവാസി വ്യവസായി ഡോ. രവി പിള്ള സ്വർണ കിരീടം സമർപ്പിച്ചു. ക്ഷേത്രം അധികാരികളുടെയും തന്ത്രി, മേൽശാന്തി എന്നിവരുടെയും നിർദേശങ്ങൾക്കും വിശ്വാസപരമായ നിബന്ധനകൾക്കും അനുസൃതമായി മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്‌സാണ് 725 ഗ്രാം തൂക്കം വരുന്ന കിരീടം പണിതത്.
ഉന്നത നിലവാരമുള്ള ഒറ്റ മരതകക്കല്ല് പതിപ്പിച്ച കിരീടം 40 ദിവസംകൊണ്ടാണ് മലബാർ ഗോൾഡിന്റെ ഹൈദരാബാദ് ഫാക്‌ടറിയിൽ ആചാരപരമായ നിബന്ധനകൾ പാലിച്ചുകൊണ്ട് നിർമിച്ചത്. ഏഴേമുക്കാൽ ഇഞ്ച് ഉയരവും അഞ്ചേമുക്കാൽ ഇഞ്ച് വ്യാസവുമുള്ള കിരീടം നക്ഷി ഡിസൈനിൽ പൂർണമായും കൈകൊണ്ട് നിർമിച്ചതാണ്. ക്ഷേത്രകലകളുടെ ഭാഗമായി വികസിച്ചുവന്ന നക്ഷി ഡിസൈന് കരവിരുതിന്റെ കാര്യത്തിൽ ഉയർന്ന സ്‌ഥാനമാണുള്ളത്. ഓരോ ശിൽപ്പവും അല്ലെങ്കിൽ കലാസൃഷ്‌ടിയും വ്യത്യസ്‌മായിരിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത.
തിരുപ്പതി ബാലാജി ക്ഷേത്രം ഉൾപ്പെടെ ഇന്ത്യയിലെ പ്രമുഖ ക്ഷേത്രങ്ങളിൽ വിഗ്രഹങ്ങൾക്ക് കിരീടം ഉൾപ്പെടെയുള്ള ആടയാഭരണങ്ങൾ പണിത് പ്രശസ്‌തനായ പാകുന്നം രാമൻകുട്ടി ദണ്ഡപാണിയുടെ നേതൃത്വത്തിലാണ് ഹൈദരാബാദ് ഫാക്‌ടറിയിൽ കിരീടം പൂർത്തിയാക്കിയത്. അസാമാന്യമായ ‘ കരവിരുത് കൊണ്ട് മനോഹരമാണ് കിരീടം. മുകൾ ഭാഗത്ത് സ്വർണത്തിൽ മയിൽപ്പീലികൾ കൊത്തിയിരിക്കയാണ്. കിരീടം പൂർത്തിയായ ശേഷം പോളിഷ് ചെയ്യാൻ തന്നെ രണ്ടുദിവസമെടുത്തു. കൈകൊണ്ടാണ് പോളിഷിങ്ങും നടത്തിയത്.