ലക്‌നൗ:ഉത്തര്‍പ്രദേശിലെ ബസ്തിയിലെ ആള്‍ദൈവം ബാബാ സച്ചിദാനന്ദന്റെ ആശ്രമത്തില്‍ സ്ത്രീകള്‍ നേരിട്ടിരുന്നത് ക്രൂരപീഡനമെന്ന് കണ്ടെത്തി . കഴിഞ്ഞ ദിവസമാണ് ഇവിടെ നിന്നുമുള്ള മൂന്നു സ്ത്രീകൾ തങ്ങൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് വെളിപ്പെടുത്തൽ നടത്തിയിരുന്നത് .ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ആശ്രമമുള്ള ബാബയാണ് സച്ചിദാനന്ദ. ചെറിയ കൂടുകളില്‍ താമസിച്ചിരുന്ന പെണ്‍കുട്ടികളെ ആവശ്യമുള്ളപ്പോഴെല്ലാം കിടപ്പറയില്‍ എത്തിക്കും. ഇവര്‍ ആശ്രമത്തില്‍ നിന്നും രക്ഷപ്പെടാതിരിക്കാന്‍ ചുറ്റും കൂറ്റന്‍ മതിലുകള്‍ക്ക് മുകളിലായി കമ്പിവേലിയും കെട്ടിയിരുന്നു.തങ്ങളെ കെട്ടിയിട്ട് സ്വാമി ബലാത്സംഗം ചെയ്‌തെന്ന് ആരോപിച്ച ഇവര്‍ ദീര്‍ഘകാലമായി ഈ സ്ഥിതി തുടരുകയായിരുന്നു എന്നും പ്രതികരിച്ചപ്പോള്‍ സഹായികള്‍ ചേര്‍ന്ന് കൂട്ട ബലാത്സംഗം നടത്തിയെന്നുമാണ് ആരോപിച്ചിരിക്കുന്നത്. തങ്ങളെ കെട്ടിയിടാനും മര്‍ദ്ദിക്കാനും ബലാത്സംഗത്തിന് സഹായം ചെയ്യാനും രണ്ടു സ്ത്രീകളും ആശ്രമത്തില്‍ ഉണ്ടായിരുന്നതായി ഇവര്‍ പറഞ്ഞിരുന്നു.
സച്ചിദാനന്ദന്റെ ശാന്ത് കുടിര്‍ ആശ്രമത്തില്‍ മൃഗ തുല്യരായി കഴിഞ്ഞിരുന്ന 41 യുവതികളെ കൂടി രക്ഷപ്പെടുത്തി.കഴിഞ്ഞ ദിവസം ആശ്രമത്തില്‍ പോലീസ് നടത്തിയ റെയ്ഡിലാണ് ഇവരെ രക്ഷപ്പെടുത്തിയത്. പലര്‍ക്കും സംസാരിക്കാന്‍ പോലും ശേഷിയുണ്ടായിരുന്നില്ല. മൃഗങ്ങളെക്കാള്‍ മോശമായി സൂക്ഷിക്കപ്പെട്ടിരുന്ന ബഹുഭൂരിപക്ഷം പെണ്‍കുട്ടികളും ലൈംഗിക പീഡനത്തിന് ഇരയായിരുന്നു. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ ചെറിയ ചെറിയ കൂടുകളിലായിട്ടായിരുന്നു ഇവരെ താമസിപ്പിച്ചിരുന്നത്. ആശ്രമത്തില്‍ തടവിലാക്കപ്പെട്ട പെണ്‍കുട്ടികളില്‍ 25 വര്‍ഷമായി പീഡനം സഹിക്കുന്നവരും ആണ്‍കുട്ടികള്‍ വരെ ഉണ്ടായിരുന്നതായിട്ടാണ് പുറത്തു വരുന്ന വിവരങ്ങള്‍.
പെണ്‍കുട്ടികള്‍ എളുപ്പം രക്ഷപ്പെടാതിരിക്കാനായി ഉരുക്കുവാതിലുകളായിരുന്നു മുറിക്ക് ഉപയോഗിച്ചിരുന്നത്. ഇവര്‍ പുറത്തു ചാടാതിരിക്കാനായി കൂറ്റന്‍ മതില്‍ കമ്പിവേലി കെട്ടി വേര്‍തിരിച്ചിരുന്നു. ആശ്രമത്തിന് സമീപത്ത് നിന്നും സിറിഞ്ച് നിറഞ്ഞ ഒരു ചാക്കുകെട്ടും കണ്ടെത്തിയിട്ടുണ്ട്. പീഡനത്തിന് ഇരയാക്കപ്പെട്ടവരില്‍ മയക്കുമരുന്ന് പ്രയോഗവും നടന്നിരിക്കാമെന്നാണ് വിലയിരുത്തലുകളുണ്ട്. ആശ്രമത്തില്‍ ലൈംഗികപീഡനം നേരിട്ടെന്ന ആരോപണവുമായി കഴിഞ്ഞ ദിവസം എത്തിയ നാലു സ്ത്രീകളാണ് ബാബാ സച്ചിദാനന്ദന്റെ ശാന്ത് കുടീറില്‍ നടക്കുന്ന പീഡനങ്ങളെ കുറിച്ച് ലോകത്തിന് മുന്നില്‍ എത്തിച്ചത്.