ന്യൂഡൽഹി : പാക്കിസ്ഥാനിലെ ഇന്ത്യൻ എംബസിയിലെ മൂന്ന് ഉദ്യോഗസ്ഥരെ ഹണിട്രാപ്പിൽ കുടുക്കാൻ പാക്ക് രഹസ്യാന്വേഷണ സംഘടനയായ ഐഎസ്ഐ ശ്രമിച്ചതായി റിപ്പോർട്ട്. വിവരം ചോർന്നതിനെ തുടർന്ന് ഈ ഉദ്യോഗസ്ഥരെ ഇന്ത്യയിലേക്ക് തിരിച്ചുവിളിച്ചതായും ദേശീയ മാധ്യമമായ ‘ടൈംസ് ഓഫ് ഇന്ത്യ’യാണ് റിപ്പോർട്ട് ചെയ്തത്. സുപ്രധാന വിഷയങ്ങൾ ചോർത്തലായിരുന്നു ഇവരുടെ ലക്ഷ്യമെന്നും കണ്ടെത്തി . സുപ്രധാന വിവരങ്ങൾ എന്തെങ്കിലും ചോരും മുൻപ് വിവരം ചോർന്നു കിട്ടിയതിനാൽ ഐഎസ്ഐ നീക്കം പാളിയതായും റിപ്പോർട്ട് വിശദീകരിക്കുന്നു. അന്വേഷണം നടക്കുന്നതിനാൽ ഇവരുടെ പേരു വെളിപ്പെടുത്തിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.തിരിച്ചുവിളിക്കപ്പെട്ട മൂന്ന് ഉദ്യോഗസ്ഥർക്കും പാളിച്ച പറ്റിയതായി കണ്ടെത്തിയിട്ടില്ല. ഇവർ അന്വേഷണവുമായി സഹകരിച്ചുവരികയാണ്. ഇവരെ ഇനി പാക്കിസ്ഥാനിലേക്ക് മടക്കി അയയ്ക്കാൻ സാധ്യതയില്ലെന്നാണ് വിവരം.ചാരവനിതകളെ ഉപയോഗിച്ച് ശത്രുരാജ്യങ്ങളിലെ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് സുപ്രധാന വിവരങ്ങൾ ചോർത്തുന്നത് ലോകവ്യാപകമായി പതിവാണെങ്കിലും പാക്കിസ്ഥാനിൽ ജോലി ചെയ്യുന്ന ഇന്ത്യൻ ഉദ്യോഗസ്ഥരെ ഇത്തരത്തിൽ കെണിയിൽ പെടുത്താനുള്ള ശ്രമം അപൂർവമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. വിവരങ്ങൾ ചോർത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ബോധ്യപ്പെട്ട ഇന്ത്യൻ ഉദ്യോഗസ്ഥർ ഇക്കാര്യം ഇന്ത്യയിലുള്ള അധികാരികളെ അറിയിച്ചതോടെയാണ് ഐഎസ്ഐ ശ്രമം പാളിയത്. ഈ ഉദ്യോഗസ്ഥരെ ഉടനെ ഇന്ത്യയിലേക്ക് തിരിച്ചുവിളിക്കുകയായിരുന്നു.
ഇസ്‍ലാമാബാദിലെ ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിലെ ഭാഷാ വിഭാഗത്തിലാണ് ഇവർ ജോലി ചെയ്തിരുന്നത്. അതുകൊണ്ടുതന്നെ സുപ്രധാന വിവരങ്ങളടങ്ങിയ ഔദ്യോഗിക രേഖകളുടെ പരിഭാഷ നിർവഹിക്കുന്നതും ഇവരാണ്. ഇന്ത്യയിൽനിന്നെത്തുന്ന ജൂനിയർ ഓഫിസർമാരെ ചാരവനിതകളെ ഉപയോഗിച്ച് ഹോട്ടലുകളിലേക്ക് എത്തിക്കാനായിരുന്നു ശ്രമം. അവിടെവച്ച് ഇവരുടെ വിഡിയോ പകർത്തി കുടുക്കാനായിരുന്നു ശ്രമമത്രേ.
ഈ വിഷയം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് സർക്കാർ തലത്തിൽ കൂടിയാലോചനകൾ നടന്നുവരികയാണെന്നും ‘ടൈംസ് ഓഫ് ഇന്ത്യ’യുടെ റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിൽ ജോലി ചെയ്യുന്ന മറ്റ് ഉദ്യോഗസ്ഥരെ സ്വാധീനിക്കാൻ ശ്രമം നടന്നിട്ടുണ്ടോയെന്നും ഇന്ത്യൻ ഏജൻസികൾ അന്വേഷിക്കുന്നുണ്ട്.
ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിലെ മാധ്യമ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന മാധുരി ഗുപ്തയെന്ന യുവതിയെ ഇത്തരത്തിൽ വിവരങ്ങൾ ചോർത്തി നൽകിയതിന് അറസ്റ്റ് ചെയ്തിരുന്നു. ഐഎസ്ഐ ഏജന്റായ വ്യക്തിയുമായി പ്രണയത്തിലായ ഇവർ അഫ്ഗാനിസ്ഥാനിൽ ഇന്ത്യ നടത്തുന്ന നിർമാണ പ്രവർത്തനങ്ങളെക്കുറിച്ചുള്ള രേഖകളാണ് ചോർത്തിയത്. ചാരവൃത്തിയിൽ ഏർപ്പെട്ടുവെന്ന കാരണം ചൂണ്ടിക്കാട്ടി കഴിഞ്ഞ വർഷം ഇന്ത്യയും പാക്കിസ്ഥാനും ഏതാനും സ്ഥാനപതി കാര്യാലയ ഉദ്യോഗസ്ഥരെ പരസ്പരം പുറത്താക്കിയിരുന്നു. ചാര പ്രവർത്തനം നടത്തിയെന്ന് ആരോപിച്ച് പാക്കിസ്ഥാൻ അറസ്റ്റ് ചെയ്ത ഇന്ത്യക്കാരൻ കുൽഭൂഷൺ ജാദവ് ഇപ്പോഴും അവിടെ ജയിലിൽ തുടരുകയാണ്. ഈ വിഷയത്തിൽ രാജ്യാന്തര നീതിന്യായ കോടതി പോലും ഇടപെട്ടിരുന്നു. അതിനിടെയാണ് പുതിയ സംഭവവികാസം.